വെയിലും വെള്ളവും

സ്വന്തം ലേഖകൻ|COLUMNS

Apr 29, 2023 07:23:00 PM

News image

| Photo: Private

കത്രീന എന്നു പേരുളള കാറ്റഗറി 5 ചുഴലിക്കാറ്റാണ് 2005-ൽ ന്യൂ ഓർലൻസ് നഗരത്തെ തകർത്തത്. രണ്ടായിരത്തിനടുത്ത് മനുഷ്യരുടെ ജീവഹാനിക്കും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടത്തിനും കാരണമായ പ്രകൃതി ദുരന്തം. മിസിസിപ്പി നദിക്കരയിലുളള ഈ നഗരത്തെ സംരക്ഷിക്കാൻ കെട്ടിയ ബണ്ടുകൾ പൊട്ടിയതാണ് ദുരന്തം രൂക്ഷമാകാൻ ഒരു കാരണമായത്. കത്രീനക്കു ശേഷം ആഴ്ച്ചകളോളം നഗരം രാജ്യത്തിൽ നിന്നു പൂർണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. 

“2021-ൽ ഐഡ ചുഴലിക്കാറ്റ് വന്നപ്പോഴേക്ക് പക്ഷേ ഞങ്ങളുടേ ബണ്ടുകൾക്ക് കുറേക്കൂടെ ബലം വച്ചിരുന്നു. അതു കൊണ്ട് പൊട്ടിയില്ല. പിന്നെ, ഞങ്ങളും പഴയ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുകയും ദുരന്ത വേളകളിൽ പരസ്പരം സഹായിക്കാൻ കൂടുതൽ സന്നദ്ധത കാട്ടുകയും ചെയ്തു. അത് കൊണ്ട് ഐഡ ഞങ്ങളെ കത്രീനയോളം ഉപദ്രവിച്ചില്ല.” കടൽനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന, വെളളം കയറി തകർന്നു പോയ, ഉപേക്ഷിക്കപ്പെട്ട വീടുകൾ കാണിച്ചു കൊണ്ട് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. എല്ലാം ഏറെക്കുറെ ഒരേ പാറ്റേണിലുളള വീടുകൾ. “ഷോട്ട് ഗൺ വീടുകൾ എന്നു പറയും. എന്നു വച്ചാൽ പുറകിലെ വാതിൽ വഴി വെടി വച്ചാൽ വെടിയുണ്ട മുന്നിലെ വാതിൽ വഴി പുറത്തു വരും.”